Tuesday, August 25, 2009

വിധി (ഒരു തിരക്കഥ )


സീന്‍-ഒന്നു .
സമയം - രാത്രി.
തെരുവോരം


നിറഞ്ഞ അന്ധകാരത്തിനു മുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കൃസ്ത്യന്‍ പള്ളിയില്‍ നിന്നുമുള്ള മണിനാദം. അതിന്‍റെ തുടര്‍ച്ച എന്നോണം അമ്പലത്തില്‍ നിന്നും ശംഖ് നാദവും മുസ്ലിം പള്ളിയില്‍ നിന്നും വാങ്കു വിളിയും കേള്‍ക്കുന്നു.

വാങ്കു വിളിയുടെയും ഗായത്രി മന്ത്രങ്ങളുടെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബൈബിള്‍ വചനങ്ങള്‍ :-

ആദിയില്‍ വചനം ഉണ്ടായി .
വചനം രൂപമായി ,
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
ആകാശവും ഭൂമിയും ശൂന്യവും ഇരുള്‍ നിറഞ്ഞതും ആയിരുന്നു
ആകാശത്തിനും ഭൂമിയ്ക്കും അധിപനായി ദൈവം മനുഷ്യനെ
സൃഷ്ടിച്ചു.

ബൈബിള്‍ വചനങ്ങള്‍ ലോപിച്ച് അവ്യക്ത്മാകുന്നതോടെ, തെളിയുന്ന തെരുവിന്‍റെ മറ്റൊരു ദൃശ്യം .

സീന്‍-ഒന്നു-എ .

ചേരിയിലെ കുടലിനു മുന്‍ഭാഗം
രാത്രി

നിരത്തിനോടു ചേര്‍ന്നുള്ള ചേരിയിലെ കുടിലിനു മുമ്പില്‍ ഇട്ടിരിക്കുന്ന കയറ്റു കട്ടിലിലില്‍ തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ മുഴിഞ്ഞു കീറിയ കമ്പിളി പുതപ്പു
കൊണ്ടു പുതച്ചു മൂടി ചുരുണ്ടു കിടന്നു ഉറങ്ങുകയാണ്‌വൃദ്ധന്‍ . കട്ടിലിനു താഴെ തൊട്ടരുകില്‍ തെരുവു നായയും .
നഗരത്തിന്‍റെ ഹൃദയ മിടിപ്പ് പോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് സബര്‍ബന്‍ ട്രെയിന്‍ കടന്നു പോയി . ട്രെയിനിന്‍റെ ശബ്ദം കേട്ടു ഉറക്കം മുറിഞ്ഞ വൃദ്ധന്‍ ചിലമ്പിച്ച ശബ്ദത്തില്‍ ഏറെ നേരം ചുമച്ച ശേഷം തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങുവാന്‍ തുടങ്ങി .
തകര പാട്ടയും ചാക്ക് കഷണങ്ങളും കൊണ്ടു തീര്‍ത്ത കുടിലിനു ഉള്ളില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ . ചാക്കു മറയുടെ അപ്പുറത്ത് വിളക്ക് തെളിഞ്ഞു. മറ വകഞ്ഞു നീക്കി ഒരു മധ്യ വയസ്ക്കന്‍ പുറത്തു വന്നു. മുഴിഞ്ഞ പോക്കറ്റില്‍ നിന്നും ഏതാനും കറന്‍സി നോട്ടുകള്‍ എടുത്ത്‌ അകത്തേക്ക് എറിഞ്ഞ ശേഷം അയാള്‍ നടന്നു അകന്നു.

സീന്‍ -രണ്ട്
നഗര പാത .
രാത്രി

നഗര പാതയുടെ ഓരത്തുള്ള കുപ്പ തോട്ടിയുടെ അരുകില്‍ കൈക്കാലുകള്‍ ഉയര്‍ത്തി ഉറക്കെ കരയുന്ന കുഞ്ഞിന്‍റെ സമീപ ദൃശ്യം. കരയുന്ന കുഞ്ഞിനു കാവല്‍ എന്നോണം തൊട്ടരുകില്‍ ഇരിക്കുന്ന തെരുവു നായ.
സമീപത്തുള്ള പള്ളിയില്‍ നിന്നും ഇറങ്ങി വന്ന പുരോഹിതന്‍ അതിലെ കടന്നു പോയി.
നായയുടെ വീക്ഷണത്തില്‍ കുഞ്ഞിന്‍റെ അടുത്തേയ്ക്ക് നടന്നടുക്കുന്ന പുരോ- ഹിതന്‍ . നായയുടെ മുഖത്ത്‌ പ്രത്യാശയുടെ തിളക്കം . അടുത്ത നിമിഷത്തില്‍ തങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന പുരോഹിതനെ അമര്‍ഷത്തോടെ നോക്കി നായ മുറുമുറുത്തു.
നായയുടെ വീക്ഷണത്തില്‍ നടന്നകന്നു പോകുന്ന പുരോഹിതന്‍ .

സീന്‍ -രണ്ട് -എ .

കാറില്‍ വരുന്ന ന്യായാധിപന്‍. രാവേറെ ആയതുകൊണ്ടായിരിക്കണം കാറിലെ പുറകിലെ സീറ്റില്‍ അര്‍ത്ഥ മയക്കത്തിലാണ് അദ്ദേഹം . കുഞ്ഞിന്‍റെ
അരുകില്‍ നിന്നും വഴിയുടെ മദ്ധ്യത്തിലേക്ക്‌ ഇറങ്ങി വന്ന നായ കാറിനെ നോക്കി കുരച്ചു ശബ്ദം ഉണ്ടാക്കി.
മുന്നോട്ടു പോകുവാന്‍ കഴിയാതെ ഡ്രൈവര്‍ കാര്‍ നിര്‍ത്തി . കാറിന്‍റെ വിന്‍ഡോ
യിലൂടെ കുഞ്ഞിനെ നോക്കിയ ന്യായാധിപന്‍ അവ്യക്തമായി എന്തോ പറഞ്ഞു . ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു .
നായയുടെ വീക്ഷണത്തില്‍ നഗര പാതയിലൂടെ ചീറി പാഞ്ഞു അകന്നു പോകുന്ന കറുത്ത കാര്‍ .

സീന്‍-മൂന്ന്‌
നഗരപാത
രാത്രി.

പിഞ്ചു കുഞ്ഞു കിടന്നിരുന്നിടത്തു ഇപ്പോള്‍ ഉറങ്ങുന്നതു ഒരു യുവാവാണ് . അയാള്‍ മദ്യലഹരിയിലാണ്. അയാളുടെ അരുകില്‍ ഉപയോഗിച്ച സിറിഞ്ചും മരുന്നു കുപ്പികളും അലക്ഷ്യമായി ഇട്ടിരിക്കുന്നു .
സമീപത്തു പഴയ നായ .അതിന്‍റെ കണ്ണുകളില്‍ തെളിയുന്ന വികാരം സഹതാപമോ, നിസ്സംഗതയോ-?.
വ്യക്തമല്ല.
ഒരു കറുത്ത കാര്‍ അയാളുടെ അടുത്ത് വന്നു നിന്നു . അതില്‍ നിന്നും പുറത്തേയ്ക്ക് നീണ്ട കൈ ഒരു പൊതി . മയക്കത്തില്‍ നിന്നും ഉണര്‍ന്ന യുവാവ് ആ പൊതി വാങ്ങി .
കാര്‍ ഇരമ്പി പാഞ്ഞു പോയി .
ലഹരി മരുന്നുകള്‍ അടങ്ങിയ പൊതിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ആ യുവാവിന്‍റെ ആവേശം നിറഞ്ഞ മുഖത്തിന്‍റെ സമീപ ദൃശ്യം . ആ ദൃശ്യത്തിനു മുക ളില്‍ പതിക്കുന്ന പോലീസ് സൈറന്‍. യുവാവിന്‍റെ ഭീതി പൂണ്ട മുഖം.

സീന്‍-നാല്

കോടതി.
പകല്‍

കോടതി മുറിയില്‍ വിചാരണക്കായി പ്രതിക്കൂട്ടില്‍ നില്ക്കുന്ന യുവാവ് . ന്യായ - സനത്തില്‍ പഴയ ന്യായാധിപന്‍ . സാക്ഷികൂട്ടില്‍ ആ പഴയ പുരോഹിതന്‍ . ന്യായാസനത്തിന് അരുകില്‍ കൈയില്‍ നീതിയുടെ ത്രാസ്സുമായി നീതി ദേവതയുടെ
പ്രതിമ.
തട്ടുകള്‍ താഴുകയും പൊങ്ങുകയും ചെയ്യുന്നു .
കോടതി മുറിയുടെ പുറത്തു ഇരിക്കുന്ന നായയുടെയും മുഖം താഴുകയും പൊങ്ങു കയും ചെയ്യുന്നു .
ന്യായാധിപന്‍
പുരോഹിതന്‍
ചെറുപ്പക്കാരന്‍
നായ
വിവിധ വികാരങ്ങള്‍ തെളിയുന്ന മുഖങ്ങള്‍
പള്ളിമണി നാദം
ശംഖ് നാദം
വാങ്ക് വിളി
സബര്‍ബന്‍ ട്രെയിനിന്‍റെ ശബ്ദം
ശബ്ദങ്ങള്‍ വേഗത്തിലാകുന്നു
തട്ടുകളുടെ ആട്ടവും
അകലെ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍
പളത്തിലൂടെ അകന്നകന്നു പോകുന്ന ട്രെയിനിന്‍റെ പിന്നില്‍ നിന്നുമുള്ള ദൃശ്യം കണ്ണില്‍ നിന്നും മറയുന്നത്തോടെ എല്ലാം അവസാനിക്കുന്നു.





No comments:

Post a Comment